തിരുവനന്തപുരം: വിവിധ തൊഴിൽ വിഭാഗങ്ങൾക്കുള്ള ഓണം ആനുകൂല്യങ്ങൾ ധനവകുപ്പ് പ്രഖ്യാപിച്ചു. ഇതിനായി 206 കോടിയാണ് ധനവകുപ്പ് നീക്കിവെച്ചത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്തയായി 1000 രൂപവീതം അനുവദിച്ചു. ഇതിനായി 56.91 കോടി രൂപ നീക്കിവെച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1000 രൂപവീതം ഉത്സവബത്ത ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ് ബത്ത നൽകുക.
പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപവീതമാണ് എക്സ്ഗ്രേഷ്യ. 10,732 തൊഴിലാളികൾക്ക് സഹായം ലഭിക്കും.
സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക് വിപണി വികസന ഗ്രാന്റിനത്തിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകാനായി 19.81 കോടി രൂപ അനുവദിച്ചു. കൈത്തറി സ്കൂൾ യൂനിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. യൂനിഫോം നെയ്തു നൽകിയ കൈത്തറി തൊഴിലാളികൾക്ക് കൂലി നൽകാനാണ് തുക ലഭ്യമാക്കിയത്. പരമ്പരാഗത കയർ ഉൽപന്നങ്ങൾ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാൻ സംസ്ഥാന കയർ കോർപറേഷന് സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അംഗൻവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ് തുക ലഭ്യമാക്കിയത്.