ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ റെയിൽവേ ട്രാക്കിൽ ഗാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടികളും വെച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഞായറാഴ്ച രാത്രി 8.20ന് എത്തിയ ഭിവാനി-പ്രയാഗ് രാജ് കാളിന്ദി എക്സ്പ്രസ് തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതിവേഗത്തിലെത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്താൻ ശ്രമിച്ചു. എന്നാൽ, ഗ്യാസ് സിലിണ്ടർ ഇടിച്ചുതെറിപ്പിച്ചാണ് ട്രെയിൻ നിന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടികളും കണ്ടെത്തിയത്. 20 മിനിറ്റിനുശേഷം ട്രെയിൻ പുറപ്പെട്ടെങ്കിലും വിശദ പരിശോധനക്കായി ബിൽഹൗർ സ്റ്റേഷനിൽ വീണ്ടും നിർത്തിയിട്ടു.