ജിദ്ദ: 2023-2024 ലെ കിങ്സ് കപ്പ് അൽ ഹിലാലിന്. 60,000ത്തോളം ആരാധകരുടെ സാന്നിധ്യത്തിൽ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് കിങ്സ് കപ്പിനായി വാശിയേറിയ മത്സരം നടന്നത്. മുഴുസമയവും എക്സ്ട്രാടൈമും 1-1 എന്ന സ്കോറിൽ അവസാനിച്ചതിന് ശേഷം പെനാൽറ്റിയിലാണ് 5-4 സ്കോറിൽ അൽ നസ്റിനെതിരെ അൽഹിലാൽ ടീം വിജയകിരീടം ചൂടിയത്. അൽഹിലാൽ ക്ലബിന്റെ ചരിത്രത്തിൽ 11ാം തവണയാണ് കിങ്സ് കപ്പ് നേടുന്നത്. തുടർച്ചയായ രണ്ടാം തവണയുമാണ്. ഈ കിരീടധാരണത്തിനുശേഷം റോഷൻ ലീഗ് കിരീടവും ദിർഇയ സൗദി സൂപ്പർ കപ്പും നേരത്തേ നേടിയ അൽ ഹിലാലിന് പ്രാദേശിക ട്രിപ്പിൾ ചരിത്രനേട്ടമാണിത്.
കിങ്സ് കപ്പ് നേടിയ അൽ ഹിലാൽ ടീമിനെ സൽമാൻ രാജാവിനു വേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിരീടമണിയിച്ചു. റഫറിമാരെയും ടീമിലെ അംഗങ്ങളെയും കിരീടാവകാശി ഹസ്തദാനം ചെയ്തു. ശേഷം വിജയികൾക്ക് കപ്പുകൾ സമ്മാനിച്ചു. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെത്തിയ കിരീടാവകാശിയെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി ബദ്ർ അൽ ഖാദി, സ്പോർട്സ് അസി. മന്ത്രി അബ്ദുൽ ഇലാഹ് അൽ ദല്ലാക്ക്, സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ എന്നിവർ സ്വീകരിച്ചു.