ന്യൂഡൽഹി: റഷ്യൻ-യുക്രെയ്നും തമ്മിൽ നടക്കുന്ന യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ റഷ്യ സന്ദർശനത്തിനിടെ ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ നടത്തുമെന്ന് സൂചന. സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കും നീക്കം. രണ്ടര വർഷമായി യുക്രെയ്ൻ-റഷ്യ മാറ്റമില്ലാതെ തുടരുകയാണ്.
സെപ്റ്റംബർ 10,11 തീയതികളിലായിരിക്കും അജിത് ഡോവലിന്റെ സന്ദർശനം. ബ്രിക്സ്-എൻ.എസ്.എ യോഗത്തിലും അജിത് ഡോവൽ പങ്കെടുക്കും. യോഗത്തിനിടെ റഷ്യ, ചൈന പ്രതിനിധികളുമായി അജിത് ഡോവൽ ചർച്ച നടത്തും.
റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കും പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും പറഞ്ഞിരുന്നു. എന്നാൽ, യുക്രെയ്നെ ഒഴിവാക്കി സംഘർഷം പരിഹരിക്കുകയെന്നത് ഒരിക്കലും ചിന്തിക്കാൻ പോലുമാവാത്ത കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെലോനിയുടെ പ്രതികരണവും പുറത്ത് വരുന്നത്.