ന്യൂഡൽഹി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത്. വ്യാഴാഴ്ച ഡൽഹിയിൽ സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽനിന്ന് മന്ത്രി പി. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.
വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണെന്നും പി. രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയിൽ വികസനത്തിൽ ഉൾപ്പെടുത്തുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബഹുമതി കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.
2020ൽ കേരളം 28ാമത് ആയിരുന്നു. 2021ൽ 15ാം സ്ഥാനത്തേക്ക് വളർന്നു. ഇപ്പോൾ ഒന്നാമതായെന്നും മന്ത്രി പറഞ്ഞു. ഒമ്പത് വിഭാഗങ്ങളിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് അഞ്ച് മേഖലകളിലും മൂന്നാം സ്ഥാനം നേടിയ ഗുജറാത്ത് മൂന്ന് വിഭാഗങ്ങളിലുമാണ് ഒന്നാമതെത്തിയത്.
എല്ലാ വകുപ്പുകളും നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് സംസ്ഥാനത്തിന്റെ നേട്ടം. വ്യവസായരംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായി. ഇത് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൂടുതൽ നിക്ഷേപം കൊണ്ടുവരും. കേരളത്തിന്റെ നേട്ടം നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശ്രമിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.