കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടനും എം.എല്‍.എയുമായ എം. മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം. നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്യരുതെന്ന സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു.
മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. നേരത്തെ, സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയിരുന്നു. സി.പി.എമ്മിന്റെ നിർദേശത്തെ തുടർന്നാണ് മുകേഷിനെ ഒഴിവാക്കിയത്. സംവിധായകന് ബി. ഉണ്ണികൃഷ്ണന് ഉൾപ്പെടെ ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും.