കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ഫൈനൽ റൗണ്ട് പ്രവേശന സ്വപ്നവുമായി കുവൈത്ത് മൂന്നാം റൗണ്ട് പോരാട്ടത്തിന്. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ശക്തമായ ഗ്രൂപ്പിൽ കുവൈത്ത് വ്യാഴാഴ്ച ജോർഡനെതിരെ ആദ്യ മത്സരത്തിനിറങ്ങും. ജോർഡനിലെ അമ്മാൻ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
ഫിഫ ലോക റാങ്കിംഗിൽ 68-ാം സ്ഥാനത്തുള്ള ജോർഡൺ ശക്തമായ ടീമാണ്. കുവൈത്ത് 136 സ്ഥാനത്താണ്. അവസാനം നടന്ന ഏഴ് മത്സരങ്ങളിലും തോൽവി അറിഞ്ഞില്ല എന്നതും ജോർഡന്റെ കരുത്തിന് തെളിവാണ്.
എന്നാൽ, മുൻ മത്സരങ്ങളിലെ ഫലങ്ങളിലാണ് കുവൈത്തിന്റെ പ്രതീക്ഷ. 26 തവണയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയതിൽ കുവൈത്തിന് എട്ട് വിജയങ്ങളുണ്ട്. 11 കളികൾ സമനിലയിലായി. ജോർഡൻ ആറ് തവണ വിജയിച്ചു.
എന്നാൽ 2022 ജൂണിൽ അവസാനം നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ജോർഡൻ 3-0ന് കുവൈത്തിനെ കീഴടക്കിയിരുന്നു. യു.എ.ഇയിൽ പരിശീലനം പൂർത്തിയാക്കിയ കുവൈത്ത് ടീം പുതിയ കോച്ച് ജുവാൻ അന്റോണിയോ പിസിയുടെ നേതൃത്വത്തിൽ വിജയത്തോടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും. ഇതിനാൽ എല്ലാ മത്സരവും പ്രധാന്യത്തോടെയാണ് ടീമുകൾ കാണുന്നത്.