അന്തിക്കാട് (തൃശൂർ): സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്റ്റേഷനിലെ സി.പി.ഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്.
അന്തിക്കാട് സ്റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥലംമാറ്റം തടഞ്ഞ് തുടർന്നും അന്തിക്കാട് സ്റ്റേഷനിൽ ജോലിക്കു പോകാൻ നിർദേശം നൽകി. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു.
വീട്ടിൽനിന്ന് ഇറങ്ങിയ മുരുകേശൻ അന്തിക്കാട് സ്റ്റേഷനിൽ ജോലിക്ക് എത്താതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കു പോയെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ വിവരം പൊലീസ് എസ്.പിയെ അറിയിച്ചു. സ്ഥലംമാറ്റം തടഞ്ഞതാണ് നാടുവിടാൻ കാരണമെന്നും അറിയിച്ചു.
ഇതോടെ അന്തിക്കാട്ടെ ജോലിയിൽനിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്കുതന്നെ മാറ്റി നിയമിച്ചു. വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിച്ചപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ മടങ്ങിവരുമെന്ന് ഇയാൾ അറിയിച്ചു.