തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സ്വാമിക്ക് സെപ്റ്റംബർ ഏഴിന് ഹാജരാകാൻ സമൻസ്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ഈ കുറവുകൾ മാറ്റി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. വീട്ടില്‍ പൂജക്ക് എത്തുന്ന സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ 2017 മേയ് 19ന് പുലര്‍ച്ചയാണു സംഭവം. ശേഷം ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ൈഫ്ലയിങ് സ്ക്വാഡാണ് സ്റ്റേഷനില്‍ എത്തിച്ചത്. സ്വാമിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തിരുന്നു. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴിയിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍, പിന്നീട് ഹൈകോടതിയില്‍ നല്കിയ സത്യവാങ് മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. സ്വാമി സ്വയം ലിംഗഛേദം ചെയ്തതാണെന്നും പറഞ്ഞു.
പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്ക്കാര് ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്ന് പറഞ്ഞു. തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയും സ്വാമിയുടെ മുന്‍ ശിഷ്യനായ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധം സ്വാമി എതിര്‍ത്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നു കണ്ടെത്തി.