ന്യൂയോർക്ക്: യു.എസ് ഓപണിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഇതിഹാസ താരം നൊവാക് ദ്യോകോവിച് പുറത്ത്. മൂന്നാം റൗണ്ടിൽ 28ാം റാങ്കുകാരൻ അലക്സീ പോപിറിൻ ആണ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ദ്യോകോയെ വീഴ്ത്തിയത്. സ്കോർ: 6-4, 6-4, 2-6, 6-4.
25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദ്യോകോവിച് മത്സരത്തിലുടനീളം പിഴവ് വരുത്തുന്നതാണ് കണ്ടത്. 14 ഡബിൾഫാൾട്ടുകളാണ് സെർബിയക്കാരൻ വരുത്തിയത്. ആദ്യ രണ്ട് സെറ്റുകളും 6-4ന് എതിരാളി സ്വന്തമാക്കിയപ്പോൾ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച ദ്യോകോവിച് 6-2ന് അനായാസം സെറ്റ് കൈക്കലാക്കി. എന്നാൽ, ദ്യോകോവിച്ചിനെ തിരിച്ചുവരവിനനുവദിക്കാതെ അവസാന സെറ്റും മത്സരവും പോപിറിൻ സ്വന്തമാക്കുകയായിരുന്നു.
2017ന് ശേഷം ആദ്യമായാണ് ഒറ്റ ഗ്രാന്റ്സ്ലാമുമില്ലാതെ ദ്യോകോ സീസൺ അവസാനിപ്പിക്കുന്നത്. ഫ്രഞ്ച് ഓപണിൽ പരിക്ക് കാരണം ക്വാർട്ടർ ഫൈനലിൽ പിന്മാറേണ്ടിവന്നപ്പോൾ ആസ്ട്രേലിയൻ ഓപൺ സെമിഫൈനലിൽ ജാനിക് സിന്നറിനോടും വിംബിൾഡൺ ഫൈനലിൽ കാർലോസ് അൽകാരസിനോടും തോറ്റ് മടങ്ങേണ്ടിവന്നിരുന്നു. എന്നാൽ, ഒളിമ്പിക്സിൽ സ്വർണം നേടി തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു.