ധാക്ക: ബംഗ്ലാദേശിൽ അടുത്തിടെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെകുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്ര സംഘം ധാക്കയിലെത്തി.
മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയിലും പലായനത്തിലും കലാശിച്ച സംഘർഷത്തിലും സമരത്തിലും പൊലീസുകാർ ഉൾപ്പെടെ 500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സംഘം വ്യാഴാഴ്ച മുതൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും കാണുമെന്ന് അധികൃതർ അറിയിച്ചു.
യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ സംഘം സെപ്റ്റംബർ 22 മുതൽ 29 വരെ ധാക്ക സന്ദർശിക്കുമെന്ന് ബംഗ്ലാദേശിലെ യു.എൻ ഓഫിസ് പുറത്തുവിട്ട വാർത്ത കുറിപ്പിൽ പറഞ്ഞു.
പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ യു.എന്നിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.