കല്ലടിക്കോട്: ലോൺ അടക്കാനുണ്ടെന്ന് പറഞ്ഞ് നിരന്തരം ഫോണിൽ വിളിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിമ്പ, തച്ചമ്പാറ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാളെയാണ് ഭീഷണിപ്പെടുത്തിയത്. സ്ഥാപന ഡയറക്ടർ കല്ലടിക്കോട് പൊലീസിൽ പരാതി നൽകി. സ്ഥാപനത്തിന്റെ നോട്ടീസുകളിൽ പ്രസിദ്ധീകരിച്ച ഒരു മൊബൈൽ ഫോൺ, രണ്ട് ലാൻഡ് ഫോൺ നമ്പറുകളിലേക്കാണ് തുടർച്ചയായി വിളിക്കുന്നത്. ആരാണെന്നും എവിടെ നിന്നാണെന്നും പറയാതെ, ജീവനക്കാരിയുടെ ബന്ധു ലോൺ എടുത്തിട്ടുണ്ടെന്നും ഉടൻ അടപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത്. സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരമെന്നും പരാതിയിൽ പറയുന്നു. കല്ലടിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടെ പ്രവർത്തിക്കാത്ത സ്ഥാപനത്തിന്റെ പേരിലുള്ള കണക്ഷനുകളാണെന്ന് അറിയാൻ കഴിഞ്ഞു. പല നമ്പറുകളിൽനിന്ന് മാറി മാറിയാണ് വിളി വരുന്നത്. സൈബർ തട്ടിപ്പുകൾ നടന്ന വത്യസ്ഥ രീതികളിൽ ഒന്നാണിതെന്നും അന്വേഷണം നടത്തുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു.