ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് സുപ്രീംകോടതി. കേസിൽ സുപ്രീംകോടതി വാദം പുനരാരംഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 30 വർഷത്തെ സർവീസിനിടക്ക് ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നും ബംഗാൾ ക്രിമിനൽ നടപടി ക്രമം പാലിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ജെ.ബി. പർദിവാല സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. സംഭവത്തിൽ ബംഗാൾ പൊലീസിനെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് ബംഗാൾ പൊലീസ് കേസെടുത്തത്. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുമ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു. പൊലീസിന്റെ നടപടികളിൽ അടിമുടി വീഴ്ച വന്നിട്ടുണ്ടെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ.
കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ താഴെ പറയുന്നു…
*ആരോഗ്യവിദഗ്ധരെ തിരികെ ജോലിയിൽ എത്തിക്കണം. അവർ ഡ്യൂട്ടിയിൽ തിരിച്ചെത്തിയാൽ പ്രതികൂല നടപടിയെടുക്കാതിരിക്കാൻ കോടതി അധികൃതരെ ചുമതലപ്പെടുത്തും.
*പൊതുരെയുള്ള ജോലി സാഹചര്യങ്ങൾ കോടതി പരിശോധിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിൽ ഒരാൾക്ക് അസുഖം വന്നപ്പോൾ സർക്കാർ ആശുപത്രിയുടെ തറയിലാണ് ഉറങ്ങിയത്. ഡോക്ടർമാർ 36 മണിക്കൂറിലേറെ സമയം ജോലി ചെയ്യുന്നുണ്ട് ഞങ്ങൾക്കറിയാം.
*48 മണിക്കൂറാണ് ജോലിസമയം. ഇത്രയും സമയം ജോലി ചെയ്ത് കഴിഞ്ഞ് ആക്രമണമുണ്ടാകുമ്പോൾ ചെറുത്തുനിൽക്കാനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരിക്കില്ല.
* ഡോക്ടർമാർ ജോലിയിൽ തിരിച്ചെത്തിയില്ലെങ്കിൽ പൊതുജനാരോഗ്യസംവിധാനം താറുമാറാകും.
* ജോലി പുനരാരംഭിക്കുന്ന ഡോക്ടർമാർ ഇരയാക്കപ്പെട്ടില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.