തിരുവനന്തപുരം: സിനിമ കോൺക്ലേവ് നവംബർ അവസാനം കൊച്ചിയിൽ വെച്ച് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല, സിനിമ മേഖലയിലെ ഭാവി നയം രൂപീകരിക്കാൻ വേണ്ടിയാണ് ദേശീയ കോൺക്ലേവ് നടത്തുന്നത്. വിവിധ സംഘടനാപ്രതിനിധികളാണ് പങ്കെടുക്കുകയെന്നും സജി ചെറിയാൻ വ്യക്തമാക്കി.
കോൺക്ലേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിനും മന്ത്രി മറുപടി പറഞ്ഞു. ഇരകളേയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നുവെന്ന പാർവതിയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും കോൺക്ലേവ് ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതല്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തെറ്റിധാരണ പടർത്താനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കോടതി പറഞ്ഞാൽ കേസെടുക്കാമെന്നും കോടതി ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകാൻ സർക്കാർ തയാറാണെന്നും വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരാതി ലഭിക്കാതെയും കേസെടുക്കാമെന്ന മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വാക്കുകളെ പോസിറ്റീവായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.