താണെ: നാല് വയസ്സുള്ള രണ്ട് നഴ്സറി വിദ്യാർഥിനികളെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് കമീഷണർ സുധാകർ പതാരെ പറഞ്ഞു.
ബി.ജെ.പി നേതാവിന്റെ അടുത്ത ബന്ധുവിന്റേതാണ് സ്കൂൾ. സംഭവവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തെങ്കിലും പ്രാകൃതമായ പീഡനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞദിവസം പ്രതിഷേധിച്ച 72 പേരെ അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്കും മറ്റിടങ്ങളിലേക്കും അമ്മമാരടക്കം നിവധി പേർ മാർച്ച് നടത്തി. കല്ലേറിൽ 17 സിറ്റി പൊലീസുകാർക്കും എട്ട് റെയിൽവേ പൊലീസുകാർക്കും പരിക്കേറ്റു.
കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭത്തിൽ നഗരം നിശ്ചലമായിരുന്നു. പീഡനം നടന്ന സ്കൂളിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറാൻ ശ്രമിച്ചിരുന്നു. സ്കൂൾ കെട്ടിടത്തിന് കേടുപാട് സംഭവിച്ചതായി പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷന് നേരെയുള്ള ആക്രമണത്തിൽ 32ഉം സിറ്റി പൊലീസിന് നേരെയുള്ള ആക്രമണത്തിൽ 40ഉം പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച നടന്ന പീഡനത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ, ക്ലാസ് അധ്യാപിക, ആയ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കേസന്വേഷണത്തിലെ വീഴ്ചക്ക് ഇൻസ്പെക്ടറക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. മുതിർന്ന ഐ.പി.എസ് ഓഫിസർ ആർതി സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, സ്കൂളിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. കേസ് അതിവേഗം അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗത്തെ നിയോഗിച്ചു. കേസെടുക്കുന്നതിൽ അമിതമായ താമസമുണ്ടായതായി അദ്ദേഹം പറഞ്ഞു. വിഷയം പൊലീസ് ഗൗരവമായി എടുക്കാത്തത് ലജ്ജാകരമാണെന്ന് നിഗം പറഞ്ഞു.