2006ലെ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം ഓർത്തെടുക്കകയാണ് ഇന്ത്യൻ സ്പിൻ ബൗളർ പിയുഷ് ചൗള. അന്ന് 17-ാം വയസ്സിലാണ് ഇംഗ്ലണ്ടിനെതിരെ അദ്ദേഹം അരങ്ങേറിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൊഹാലിയിൽ വെച്ച് നടന്ന രണ്ടാം മത്സരമായിരുന്നു അത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോഡുമായെത്തിയ ചൗളയെ പക്ഷെ ഇംഗ്ലണ്ട് സൂപ്പർതാരം കെവിൻ പിറ്റേഴ്സൺ കണക്കിന് പ്രഹരിക്കുകയായിരുന്നു. ആദ്യ മത്സരമാണെന്നുള്ള പരിഗണന പോലും പീറ്റേഴ്സൺ ചൗളക്ക് നൽകിയില്ല. ആദ്യ ഓവറിൽ മെയ്ഡനാക്കിയെങ്കിലും രണ്ടാം ഓവർ മുതൽ പിറ്റേഴ്സൺ ചൗളയെ അക്രമിച്ചു. ഒമ്പത് ഓവറിൽ 45 റൺസ് വഴങ്ങിയായിരുന്നു അദ്ദേഹം സ്പെൽ ഫിനിഷ് ചെയ്തത്.
‘2 സ്ലോഗേഴ്സ്’ എന്ന പോഡ്കാഡ്സ്റ്റ് ചാനലിൽ സംസാരിക്കവെ അന്ന് തന്നെ ബൗണ്ടറി അടിച്ചതിന് ശേഷം പീറ്റേഴ്സൺ പറഞ്ഞ വാക്കുകൾ ചൗള പറഞ്ഞിരുന്നു. ഷെയ്ൻ വോണാണെങ്കിലും അല്ല ഇനിയൊരു ഒരു 17 വയസുകാരനാണെങ്കിലും താൻ ഇങ്ങനയെ ബാറ്റ് ചെയ്യുള്ളൂവെന്നായിരുന്നു പീറ്റേഴ്സൺ പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്യുന്നത് പോലെയായിരുന്നു അത് എന്നായിരുന്നു ചൗള പറഞ്ഞത്.
‘എന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ പീറ്റേഴ്സൺ എന്നെ വ്യത്യസ്ത ദിശകളിലേക്ക് മർദിച്ചു. അതിന് ശേഷം എന്നോട് വന്ന് ‘ഷെയ്ൻ വോണാണെങ്കിലും 17 വയസുകാരൻ ആണെങ്കിലും ഞാൻ ഇങ്ങനയെ കളിക്കുകയുള്ളൂ’ എന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സ്വാഗതം എന്ന് പറയുന്ന ഒരു അനുഭവമായിരുന്നു അത്. ആഭ്യന്തര ക്രിക്കറ്റിൽ ഓരോ രണ്ട് മത്സരത്തിനിടയിലും ഞാൻ അഞ്ച് വിക്കറ്റിനരികെ എത്തുമായിരുന്നു. അതുവരെ എല്ലാം എളുപ്പമായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റ് മത്സരം കഴിഞ്ഞപ്പോൾ മനസിലായി അന്താരാഷ്ട്ര ക്രിക്കറ്റ് കഠിനമായിരുന്നു എന്ന്,’ ചൗള പറഞ്ഞു.
മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ അദ്ദേഹം ഫ്ലിന്റോഫിനെ പുറത്താക്കാൻ ചൗളക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു.