ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ പ്രാങ്ക് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ 11 വയസ്സുകാരൻ മരിച്ചു. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
ഏഴാം ക്ലാസ് വിദ്യാർഥിയായ കരൺ പാർമർ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മറ്റ് കുട്ടികളുമായി കളിക്കുകയായിരുന്നു. അതിനിടയിൽ കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകിയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ചിത്രീകരിച്ച വിഡിയോയിൽ മരത്തിൽ നിന്ന് ഒരു കയർ കരണിന്റെ കഴുത്തിൽ കെട്ടിയതായും അത് മുറുകി വേദനിക്കുന്നതായും കാണാം. എന്നാൽ കിരൺ അഭിനയിക്കുകയാണെന്നാണ് മറ്റ് കുട്ടികൾ കരുതിയതെന്നും എന്നാൽ വൈകാതെ ബോധം നഷ്ടപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചതായി പൊലീസ് അറിയിച്ചു.