ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്വേസിനെ നിയമിച്ചത് ടെക്നിക്കൽ കമ്മിറ്റി അറിയാതെയാണെന്ന് മുൻ ക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടിയ. ഈ സാഹചര്യത്തിൽ ടെക്നിക്കൽ കമ്മിറ്റി അംഗത്വം താൻ രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ മുമ്പ് (2013 മുതൽ 2017 വരെ) എ.ഐ.എഫ്.എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായിരുന്നു. സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കാര്യത്തിലെന്നപോലെ കോച്ച് നിയമനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അപേക്ഷിച്ച ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും അനുയോജ്യനായ വ്യക്തിയെ ശിപാർശ ചെയ്യുകയും ചെയ്യേണ്ടത് കമ്മിറ്റിയുടെ ജോലിയാണ്. എന്നാൽ, ഇത്തവണ ഇഗോർ സ്റ്റിമാക്കിന്റെ പിൻഗാമിയെ നിയമിക്കാൻ സമിതി ഒരു യോഗം പോലും ചേർന്നില്ല’-ബൂട്ടിയ പറഞ്ഞു.
അതേസമയം, പരിശീലകനെ നിയമിച്ചതിൽ വിവാദത്തിന്റെ കാര്യമില്ലെന്ന് എ.ഐ.എഫ്.എഫ് ആക്ടിങ് സെക്രട്ടറി ജനറൽ എം. സത്യനാരായണൻ പറഞ്ഞു. ടെക്നിക്കൽ കമ്മിറ്റി ചെയർമാനായ ഐ.എം. വിജയനെ നിയമനം അറിയിച്ചിട്ടുണ്ട്. അദ്ദേഹം വിഡിയോ കോൺഫറൻസിലൂടെ എ.ഐ.എഫ്.എഫ് നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും സത്യനാരായണൻ കൂട്ടിച്ചേർത്തു.