തെലങ്കാന: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ 100 ദിനം തികച്ച ആഘോഷത്തിന്റെ ഭാഗമായി വിജയവാഡയിൽ നടന്ന പരിപാടിയിലായിരുന്നു നായിഡുവിന്റെ പരാമർശം.
നേരത്തെ, വൈ.എസ്.ആർ കോൺഗ്രസ് ഭരണത്തിൽ തിരുമല ക്ഷേത്രത്തിലെ പ്രസാദം തയാറാക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും ചേർത്തെന്നായിരുന്നു നായിഡുവിന്റെ ആരോപണം. ഇവിടെ നൽകുന്ന പ്രസാദത്തിന്റെ ഗുണനിലവാരമില്ലായ്മ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നെങ്കിലും വിശ്വാസികളെ വഞ്ചിച്ചുവെന്ന തരത്തിൽ പുതിയ ആരോപണം വിവാദം ശക്തമാക്കും.
രണ്ടു മാസം മുമ്പ് നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്ത വ്യാപാരിയെ തിരുമല ദേവസ്വം കരിമ്പട്ടികയിൽപെടുത്തിയിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ആവശ്യപ്പെട്ടു.