ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ വിൻഡോസ് സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് കമ്പ്യൂട്ടറുകൾ നിശ്ചലമായ പ്രതിസന്ധി പൂർണമായി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ. വെള്ളിയാഴ്ച വൈകീട്ടോടെ വിൻഡോസ് തകരാർ ഭാഗികമായി പരിഹരിച്ചിരുന്നു. എന്നാൽ, സേവനങ്ങൾ ഇനിയും സാധാരണനിലയിലായിട്ടില്ല. മൈക്രോസോഫ്റ്റിന് സൈബർ സുരക്ഷയൊരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് നൽകിയ ആന്റിവൈറസ് സോഫ്റ്റ്വെയർ അപ്ഡേറ്റാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ച 3.30ന് കമ്പ്യൂട്ടറുകൾ നിലച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുകയായിരുന്നു. ആഗോളതലത്തിൽ വിമാന സർവിസുകൾ റദ്ദാക്കുകയും വിമാനത്താവളങ്ങളുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്തു. പല രാജ്യങ്ങളിലെയും ഓഹരി വിപണികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
അഞ്ച് മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ചില പ്രധാന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതായും പിന്നീട് പ്രശ്നം പരിഹരിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എ.എം.എഫ്.ഐ) അറിയിച്ചു. 44 കമ്പനികളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടായത്. ചില സ്റ്റോക്ക് ബ്രോക്കർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസ്സം നേരിട്ടെങ്കിലും പിന്നീട് പരിഹരിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങളുടെയും പ്രവർത്തനം ശനിയാഴ്ചയും പൂർവസ്ഥിതിയിലായില്ല. ശനിയാഴ്ചയും ഡൽഹി, മുംബൈ, ഹൈദരാബാദ് ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണ് സർവിസ് നടത്തിയത്. കസ്റ്റമർ സർവിസ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ പുനഃക്രമീകരിച്ച യാത്രവിവരങ്ങൾ, ബുക്കിങ്, റീഫണ്ട്, ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനാവാതെ യാത്രക്കാർ കുഴങ്ങി. അതേസമയം, ശനിയാഴ്ച പുലർച്ച മൂന്നോടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായതായും വിമാന സർവിസുകൾ സുഗമമായി നടക്കുന്നതായും വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു.
എന്നാൽ, കൊൽക്കത്ത വിമാനത്താവളത്തിൽ മാത്രം 25 സർവിസുകളാണ് റദ്ദാക്കിയത്. 70ലേറെ സർവിസുകൾ വൈകി. ബംഗളൂരുവിൽ 26 വിമാന സർവിസുകൾ റദ്ദാക്കി. ചെന്നൈയിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി. 40 വിമാനങ്ങൾ വൈകി. ഇൻഡിഗോ ശനിയാഴ്ച മാത്രം 93 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച 192 സർവിസുകളാണ് റദ്ദാക്കിയത്.. ആഗോളതലത്തിലുണ്ടായ പ്രതിസന്ധി സർവിസുകളെ ബാധിച്ചില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വെള്ളിയാഴ്ച ഒരു സർവിസ് പോലും റദ്ദാക്കേണ്ടിവന്നില്ല. എന്നാൽ, വിമാനത്താവള സേവനങ്ങളുടെ അപാകതമൂലം ചില സർവിസുകൾക്ക് താമസമുണ്ടായതായും കമ്പനി അറിയിച്ചു.
കൊച്ചിയിൽ ഒമ്പതും തിരുവനന്തപുരത്ത് രണ്ടും വിമാനങ്ങൾ റദ്ദാക്കി
നെടുമ്പാശ്ശേരി/തിരുവനന്തപുരം: മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയർ തകരാർ മൂലം കൊച്ചി വിമാനത്താവളത്തിൽ ഒമ്പത് ആഭ്യന്തര വിമാന സർവിസുകൾ ശനിയാഴ്ച റദ്ദാക്കി. ഇൻഡിഗോയുടെ ആറ് വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ മുംബൈക്കും ചെന്നൈക്കുമുള്ള രണ്ട് വീതവും ഹൈദരാബാദിലേക്കും ഭുവനേശ്വറിലേക്കുമുള്ള ഓരോ സർവിസും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് ബംഗളൂരു സർവിസും കൊൽക്കത്തക്കുള്ള ഒരു വിമാനവുമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 12 ആഭ്യന്തര സർവിസുകൾ റദ്ദാക്കുകയും ദുബൈയിലേക്കുള്ളതുൾപ്പെടെ എട്ട് സർവിസുകൾ വൈകുകയും ചെയ്തിരുന്നു.
അതേസമയം, തിരുവനന്തപുരത്തുനിന്നുള്ള രണ്ട് ഇൻഡിഗോ വിമാന സർവിസുകൾ ശനിയാഴ്ച റദ്ദാക്കി. രാവിലെ 6.35നുള്ള തിരുവനന്തപുരം-ചെന്നൈ, രാവിലെ 8.15നുള്ള തിരുവനന്തപുരം-ഹൈദരാബാദ് സർവിസുകളാണ് റദ്ദാക്കിയത്. ചെന്നൈയിൽനിന്നും ഹൈദരാബാദിൽനിന്നും തിരുവനന്തപുരത്തെത്തി മടങ്ങേണ്ടതായിരുന്നു ഇരു സർവിസുകളും. സോഫ്റ്റ്വെയർ പ്രശ്നം മൂലം ഇങ്ങോട്ടേക്കുള്ള സർവിസുകൾ മുടങ്ങിയതോടെയാണ് മടക്കയാത്ര റദ്ദായത്. അതേസമയം, എയർലൈൻ സർവിസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചതായി വിമാനത്താവള അധികൃതർ വൈകീട്ട് അറിയിച്ചു. ഇൻഡിഗോ ഉൾപ്പെടെ എയർലൈനുകൾ ചെക്ക് ഇൻ നടപടികൾ ഓൺലൈൻ വഴി പുനരാരംഭിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിൽ ശനിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്നു സർവിസുകള്‍ റദ്ദാക്കി. പുലര്‍ച്ച 5.15 നുള്ള ദമ്മാം, വൈകീട്ട് 4.05ന്റെ ഷാര്‍ജ, 6.25ന്റെ അബൂദബി സർവിസുകളാണ് റദ്ദാക്കിയത്. ദമ്മാമില്‍നിന്ന് തിരികെയുള്ള സർവിസും റദ്ദാക്കി. ശനിയാഴ്ച മിക്ക സർവിസുകളും വൈകിയാണ് പുറപ്പെട്ടത്.