ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവം. ഗാരെത്ത് സൗത്ത്ഗേറ്റ് രാജിവെച്ചതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ഇംഗ്ലണ്ട് ടീം നിർബന്ധിമായത്. യുറോ കപ്പ് ഫൈനലിലെ തോൽവിയോടെയാണ് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞത്.
ന്യൂകാസിൽ മാനേജർ എഡി ഹൗവാണ് ഫുട്ബാൾ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ടിന്റെ പ്രഥമ പരിഗണനയിലുള്ളത്. മുൻ ചെൽസി പരിശീലകരായ ഗ്രഹാം പോട്ടർ, മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടഷൽ എന്നിവരും ടോട്ടൻഹാം പരിശീലകൻ ആംഗേ പോസ്റ്റെകോഗ്ലോയെയും ടീം പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
വെള്ളിയാഴ്ച പുറത്തുവിട്ട യോഗ്യതകളുള്ള ആർക്കും പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാവുന്നതാണെന്ന് ഫുട്ബാൾ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പൂർണമായും ഓപ്പണായ ഒരു റിക്രൂട്ട്മെന്റ് പ്രക്രിയയാണ് തങ്ങൾ നടത്തുന്നതെന്നും അസോസിയേഷൻ അറിയിച്ചു.
1966ലെ ലോകകപ്പ് വിജയത്തിന് ശേഷം പിന്നീടൊരു ലോക കിരീടം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. പ്രതിഭാശാലികളായ നിരവധി കളിക്കാർ ടീമിലെത്തിയെങ്കിലും കിരീട വരൾച്ചക്ക് വിരാമമിടാൻ കഴിഞ്ഞിട്ടില്ല. സൗത്ത്ഗേറ്റിന് കീഴിൽ രണ്ട് യൂറോ കപ്പുകളിൽ ഇംഗ്ലണ്ട് ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് സെമിയിൽ പുറത്താവുകയായിരുന്നു.