ഹൈദരാബാദ്: മക്ക മസ്ജിദിൽ ഉച്ചഭാഷിണിക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വിവാദമായതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
പ്രാർത്ഥനക്കെത്തിയവരാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി വിച്ഛേദിച്ചത് ശ്രദ്ധിച്ചത്. തുടർന്ന് വിവാദമായതോടെ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചാർമിനാർ പൊലീസിന്റെ പ്രേരണയെ തുടർന്ന് മസ്ജിദ് സൂപ്രണ്ടിനും ജീവനക്കാർക്കും വൈദ്യുതി വിച്ഛേദിക്കേണ്ടി വരികയായിരുന്നെന്നാണ് ഒരു വിഭാഗം പറയുന്നത്.
ഇതോടെ വിശദീകരണവുമായി ഹൈദരാബാദ് പൊലീസ് രംഗത്തെത്തി. മക്ക മസ്ജിദ് സൂപ്രണ്ടിനെ പൊലീസ് സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് സൗത്ത് സോൺ ഡി.സി.പി സ്നേഹ മെഹ്റ പറഞ്ഞു. സംഭവം അറിഞ്ഞ് ഒരു മണിക്കൂറിനകം പ്രശ്നം പരിഹരിച്ചെന്നും ഡി.സി.പി പറഞ്ഞു.
സംഭവത്തെ തുടർന്ന് തെലങ്കാന വഖഫ് ബോർഡ്, ജില്ല ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പള്ളി സന്ദർശിച്ചു. മസ്ജിദ് സൂപ്രണ്ടിനോടും ജീവനക്കാരോടും അന്വേഷിച്ച ശേഷം വിഷയത്തിൽ അന്വേഷണം നടത്താമെന്ന് സംഘം ഉറപ്പുനൽകി.