ഇംഫാൽ: മ്യാൻമറിൽ നിന്ന് 900ത്തിലേറെ കുക്കി ആയുധധാരികൾ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് മണിപ്പൂരിൽ കനത്ത സുരക്ഷാ ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ഡ്രോൺ അധിഷ്ഠിത ബോംബുകൾ, മിസൈലുകൾ, വനത്തിലെ യുദ്ധമുറ എന്നിവയിൽ പരിശീലനം ലഭിച്ചവരാണ് എത്തിയത്. 30 അംഗങ്ങൾ വീതമുള്ള യൂനിറ്റുകളായി തിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബർ 28 ഓടെ മെയ്തേയ് ഗ്രാമങ്ങളിൽ ആക്രമണം നടത്തിയേക്കാമെന്നും റിപ്പോർട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ട് സ്ഥിരീകരിച്ച് മണിപ്പൂരിലെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങും പ്രതികരിച്ചിട്ടുണ്ട്. സ്ട്രാറ്റജിക് ഓപറേഷൻസ് ഗ്രൂപ്പിന്റെ യോഗം ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളിൽ ചേർന്നിട്ടുണ്ട്.
അതേസമയം, മണിപ്പൂർ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ മലയോര മേഖലകളിൽ നിന്ന് സ്ഫോടന വസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തി. ചുരചന്ദ്പൂർ, ടെങ്നോപാൽ, ഉഖ്റുൽ, കംജോങ്, ഫെർസൗൽ ജില്ലകളിൽ കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.