വാഷിങ്ടൺ: ദൈവം തന്റെ ഒപ്പമുണ്ടായിരുന്നതിനാലാണ് താൻ ഇന്നിവിടെ നിൽക്കുന്നതെന്ന് റിപബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാല് മാസങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മഹത്തായ വിജയം തനിക്കുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. വധശ്രമത്തിന് ശേഷമുള്ള ആദ്യ കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം.
വെടിവെപ്പിന് ശേഷം ചെവിയിൽ നിന്നും രക്തം വന്നപ്പോഴും തനിക്ക് ഭയം തോന്നിയില്ല. ദൈവം എന്റെ ഭാഗത്ത് തന്നെയുണ്ടായിരുന്നു. വെടിവെപ്പുണ്ടായപ്പോൾ കൃത്യസ്ഥാനത്ത് തന്നെ ബുള്ളറ്റ് പതിച്ചിരുന്നുവെങ്കിൽ ഇന്ന് നിങ്ങളോടൊപ്പം ഞാൻ ഉണ്ടാവുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
പെൻസിൽവാനിയയിലെ വെടിവെപ്പിൽ മരിച്ചയാൾക്കും പരിക്കേറ്റവർക്കും വേണ്ടി തന്റെ അനുയായികൾ 6.3 മില്യൺ ഡോളർ സ്വരൂപിച്ചുവെന്നും ട്രംപ് അറിയിച്ചു. വെടിവെപ്പിൽ മരിച്ച പാർട്ടി പ്രവർത്തകന് വേണ്ടി പ്രസംഗത്തിനിടെ ട്രംപ് മൗനം ആചരിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയപ്രേരിതമായാണ് തനിക്കെതിരെ കേസുകളെടുത്തത്. നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആയുധമായാണ് ഡെമോക്രാറ്റുകൾ ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യത്തിന്റെ തന്നെ ശത്രുക്കളായാണ് ഡെമോക്രാറ്റുകൾ വിലയിരുത്തുന്നതെന്നും ട്രംപ് പറഞ്ഞു.
വധശ്രമം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഒരു പരിപാടിയിൽ ട്രംപ് സംസാരിക്കുന്നത്. പെൻസിൽവാനിയയിലെ റാലിക്കിടയിലാണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. തലനാരിഴക്കാണ് അന്ന് ട്രംപ് വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.