ബംഗളുരു: ഭാര്യയെയും കുടുംബത്തെയും തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. യാദ്ഗിരിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. അന്നപൂർണ(25), ഇവരുടെ അമ്മ കവിത(45), അച്ഛൻ ബസവരാജപ്പ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി നവീൻ(40)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
നാല് വർഷങ്ങൾക്ക് മുൻപായിരുന്നു അന്നപൂർണയും നവീനും വിവാഹിതരായത്. മകൾ ജനിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഇതോടെ യുവതി ഒരുവർഷത്തോളമായി മാതാപിതാക്കളോടൊപ്പമായിരുന്നു താമസം.
വ്യാഴാഴ്ച പ്രതി അന്നപൂർണയുടെ വീട്ടിലെത്തുകയും ഭാര്യയെ തിരികെ വിടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷം കുടുംബത്തോടൊപ്പം അന്നപൂർണ നവീന്റെ വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് കൂട്ടിയ പ്രതി ഇവരെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ടു.
വയലിൽ നിന്നും മൃതദേഹം കണ്ടെത്തിയെന്ന പ്രദേശവാസിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകി.