ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ച കേസിൽ ആശുപത്രി ഉടമ അടക്കം രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതികളായ ഡോ. നവീൻ ഖിച്ചി, ഡോ. ആകാശ് എന്നിവരെയാണ് മേയ് 30 വരെ പൊലീസ് കസ്റ്റഡിയിൽവിട്ട് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, മൂന്ന് ദിവസം കോടതി അനുവദിക്കുകയായിരുന്നു.
മേയ് 25നാണ് കിഴക്കൻ ഡൽഹിയിലെ വിവേക് നഗറിൽ ബേബി കെയർ ന്യൂ ബോൺ ഹോസ്പിറ്റലിൽ തീപിടിത്തമുണ്ടായത്. ഏഴ് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 12 നവജാതശിശുക്കളെ രക്ഷപ്പെടുത്തി.
തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എമർജൻസി എക്സിറ്റ് സംവിധാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ബേബി കെയർ ന്യൂ ബോൺ ഹോസ്പിറ്റൽ എന്ന പേരിൽ വിവേക് നഗർ കൂടാതെ നാല് ആശുപത്രികൾ കൂടി പ്രവർത്തിക്കുന്നുണ്ട്. പഞ്ചാബി ബാഗ്, ഡൽഹി, ഫരീദാബാദ്, ഗുർഗാവ് എന്നിവയാണവ.
ഉടമയും ശിശുരോഗ വിദഗ്ധനുമായ ഡോ. നവീൻ ഖച്ചിയും ഭാര്യയും ദന്തരോഗ വിദഗ്ധയുമായ ഡോ. ജാഗ്രതിയുമാണ് ആശുപത്രി നടത്തുന്നത്.