ഹൂസ്റ്റൺ (യു.എസ്): കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എക്വഡോറിനെയാണ് നേരിടുന്നത്. കോപ്പയിൽ മറ്റൊരു കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ലോക ചാമ്പ്യന്മാർക്ക് മുന്നിൽ ആശങ്കയായി നിലനിൽക്കുന്നത് ഇതിഹാസം താരം കളിക്കുമോ എന്നുള്ളതാണ്.
പരിക്കു കാരണം പെറുവിനെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. 37കാരനായ നായകന്റെ അഭാവത്തിലും അർജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് പെറുവിനെതിരെ ആധികാരിക ജയത്തിലെത്തിയിരുന്നു. ആദ്യ രണ്ടു കളിയും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച സ്ഥിതിക്ക് മെസ്സിക്ക് മതിയായ വിശ്രമം നൽകുകയായിരുന്നു ടീം.
ഹൂസ്റ്റണിലെത്തിയ ടീം ചൊവ്വാഴ്ച പരിശീലനത്തിറങ്ങിയപ്പോൾ മെസ്സി അവർക്കൊപ്പം ഉണ്ടായിരുന്നത് ആരാധകർക്ക് പ്രതീക്ഷകൾ നൽകിയിരുന്നു. അതിന് ഊർജം പകരുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മെസ്സി ആദ്യപതിനൊന്നിൽ ഉണ്ടാകുമെന്നാണ് മുണ്ടോ ആൽബിസെലെസ്റ്റെ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, അർജന്റീന ടീം വൃത്തങ്ങളിൽ നിന്ന് ഒരു അറിയിപ്പും പുറത്തുവന്നിട്ടില്ല. പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ട് പ്രകാരമുള്ള ആദ്യ ഇലവൻ ഇങ്ങനെ:
എമിലിയാനോ മാർട്ടിനസ്, മോളിന, റൊമേറോ, ലിസാൻഡ്രോ, ടാഗ്ലിയാഫിക്കോ, ഡി പോൾ, അലക്സിസ് മെക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാലസ്, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനസ്.