ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ സത്യവാങ്മൂലം. സിദ്ദീഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപിച്ചത്.
പ്രാരംഭ അന്വേഷണത്തിൽ സിദ്ദീഖിനെതിരെ തെളിവുകൾ ലഭിച്ചിരുന്നു, കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് വാദം. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരെ സിദ്ദീഖ് നൽകിയ ഹർജിയിൽ എതിർകക്ഷികൾ രണ്ടാഴ്ചക്ക് ശേഷം മറുപടി നൽകണമെന്ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ സിദ്ദീഖ് തിരുവനന്തപുരത്ത് അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരായി.