ഹൂസ്റ്റൺ (യു.എസ്): പൊരുതിക്കളിച്ച എക്വഡോറിനുമേൽ ഒരു ഗോളിന്റെ മുൻതൂക്കവുമായി അർജന്റീന. കോപാ അമേരിക്ക ഫുട്ബാൾ ടുർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ ആദ്യപകുതി പിന്നിടുമ്പോൾ ലിസാൻഡ്രോ മാർട്ടിനെസ് നേടിയ ഗോളിൽ അർജൻറീന 1-0ത്തിന് മുന്നിലാണ്. 34-ാം മിനിറ്റിൽ കോർണർകിക്കിൽനിന്നുവന്ന പന്തിനെ അലക്സിസ് മക് അലിസ്റ്റർ തലകൊണ്ട് മറിച്ചുനൽകിയപ്പോൾ ഗോൾപോസ്റ്റിനരികെനിന്ന് ഫ്രീഹെഡറിൽ മാർട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഒന്നാന്തരം പ്രത്യാക്രമണങ്ങളുമായി മികവു കാട്ടിയ എക്വഡോറിനെതിരെ കളിയുടെ തുടക്കത്തിൽ അർജന്റീനക്ക് സ്വതസിദ്ധമായ കളിയൊന്നും പുറത്തെടുക്കാനായില്ല. ആദ്യ അരമണിക്കൂറിൽ ഒരു ഷോട്ടുപോലും എതിർവല ലക്ഷ്യമിട്ട് പായിക്കാൻ അവർക്ക് കഴിഞ്ഞില്ല. മറുതലക്കൽ കളി കാൽമണിക്കൂറാകവേ എക്വഡോറിന്റെ ജെറമി സാർമിയെന്റോയുടെ ഗോളെന്നുറച്ച നീക്കം അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് തടയുകയായിരുന്നു.
പരിക്കുകാരണം പെറുവിനെതിരെ പുറത്തിരുന്നശേഷം ക്യാപ്റ്റൻ ലയണൽ മെസ്സി തിരിച്ചുവന്നപ്പോൾ സാറ്റാർട്ടിങ് ഇലവനിൽ ലൗതാറോയിരുന്നു മുന്നേറ്റത്തിൽ കൂട്ട്. ഡി പോൾ, മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാൽവസ് എന്നിവരാണ് മധ്യനിരയിൽ ഇറങ്ങിയത്.