ന്യൂഡൽഹി: ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും ഗുസ്തിതാരവുമായ ബജ്റംഗ് പൂനിയക്ക് വീണ്ടും സസ്പെൻഷൻ. ഉത്തേജക മരുന്ന് പരിശോധനക്കായി മൂത്ര സാംപിൾ നൽകിയില്ലെന്നാരോപിച്ചാണ് ബജ്റംഗ് പൂനിയയെ നാഡ വീണ്ടും താൽകാലികമായി സസ്പെൻഡ് ചെയ്തത്.
മാർച്ച് 10ന് സോനിപതിൽ നടന്ന സെലക്ഷൻ ട്രയൽസിൽ മൂത്ര സാംപിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പൂനിയയെ നാഡ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ നേരത്തേ കുറ്റപത്രം നൽകാത്തതിനാൽ പൂനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി റദ്ദാക്കിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും താൽകാലിക സസ്പെൻഷൻ നോട്ടീസ് നൽകിയത്. ജൂലൈ 11നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
നോട്ടീസ് ലഭിച്ചതായും പറഞ്ഞ തീയതിയിൽ വിചാരണക്ക് ഹാജരാകുമെന്നും പൂനിയയുടെ അഭിഭാഷകൻ പ്രതികരിച്ചു. കഴിഞ്ഞതവണയും ഹാജരായതാണ്. പൂനിയ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ പോരാടുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, സാംപിൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്നാണ് പൂനിയ പറയുന്നത്. തന്റെ സാംപിൾ ശേഖരിക്കാൻ അയച്ച കാലഹരണപ്പെട്ട കിറ്റിനെ കുറിച്ച് നാഡ പ്രതികരിക്കണമെന്നും പൂനിയ ആവശ്യപ്പെട്ടു.