ബെർലിൻ: കളി കാര്യമായി വരുന്ന യൂറോ കപ്പിൽ രണ്ട് മുൻ ചാമ്പ്യന്മാർ ഇന്ന് മുഖാമുഖം. ആദ്യ കളി ജയിച്ച് ഗ്രൂപ്പിൽ ഒന്നാമന്മാരായി നോക്കൗട്ട് കളിക്കാൻ കൊതിക്കുന്ന ഫ്രാൻസും നെതർലൻഡ്സുമാണ് ലൈപ്സീഗ് അറീനയിൽ ഏറ്റുമുട്ടുക. അവസാനമായി ഇരുവരും തമ്മിൽ കളിച്ചതിൽ ഏഴു തവണയും ജയിച്ച ആവേശമാണ് ഫ്രഞ്ചുപടക്ക് മേൽക്കൈ നൽകുന്നത്. എന്നാൽ, ഓസ്ട്രിയക്കെതിരായ കളിയിൽ മൂക്കുപൊട്ടിയ ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഇന്നിറങ്ങുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇറങ്ങിയാൽ, യൂറോ കപ്പിൽ ആദ്യ ഗോൾ നേടുകയെന്ന സ്വപ്നവുമായാകും എംബാപ്പെ ബൂട്ടുകെട്ടുക. ഡച്ചുനിരയിൽ ഫ്രങ്കീ ഡി ജോങ്, ട്യൂൺ കൂപ്മീനേഴ്സ് എന്നിവർ പരിക്കുമൂലം പുറത്താണ്.
ഗ്രൂപ് ഡിയിലെ ആദ്യ കളികളിൽ ഡച്ചുകാർ പോളണ്ടിനെ 2-1ന് മറികടന്നപ്പോൾ ഓസ്ട്രിയക്കെതിരെ ഫ്രാൻസ് ജയം 1-0 നായിരുന്നു. 1988ലാണ് ഡച്ചുകാർ കിരീടം ചൂടിയത്. കഴിഞ്ഞ തവണ ടീം ഗ്രൂപ് ഘട്ടത്തിൽ ആദ്യ മൂന്നുകളിയും ജയിച്ച് പ്രീക്വാർട്ടറിൽ ചെക് റിപ്പബ്ലിക്കിന് മുന്നിൽ വീണ് മടങ്ങുകയായിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകളായ ഓസ്ട്രിയയും പോളണ്ടും തമ്മിലും ഇന്ന് മത്സരമുണ്ട്. ഗ്രൂപ് ഇയിൽ സ്ലൊവാക്യ- യുക്രെയ്ൻ മത്സരമാണ് ഇന്ന് നടക്കുന്ന മറ്റൊന്ന്.