ബെർലിൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെതിരെ നെതർലൻഡ്സിന് 2-1ന് ജയം. 29ാം മിനിറ്റിൽ കോഡി ഗാക്പോ, 83ാം മിനിറ്റിൽ വെഗോർസ്റ്റ് എന്നിവരാണ് ഡച്ചുകാർക്ക് വേണ്ടി ഗോൾ നേടിയത്. 16ാം മിനിറ്റിൽ ആദം ബുക്സ പോളണ്ടിന്റെ ഗോൾ നേടി.
കരുത്തരായ നെതർലൻഡ്സിന് തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. കളിയുടെ ഗതിക്ക് വിപരീതമായി 16ാം മിനിറ്റിൽ പോളണ്ടാണ് ആദ്യം വലകുലുക്കിയത്. കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. ഗോൾ വീണശേഷം ഉണർന്നുകളിച്ച ഡച്ചുകാർ 29ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ബോക്സിനുള്ളിൽ നിന്ന് ഗാക്പോയുടെ ഷോട്ട് എതിർകളിക്കാരന്റെ കാലിൽതട്ടി ചെറുതായൊന്ന് തിരിഞ്ഞ് വലയിലേക്ക്. ആദ്യ പകുതി 1-1ന് സമനിലയിലായി.
രണ്ടാംപകുതിയിൽ ഇരുടീമുകളും നിർണായക നീക്കങ്ങൾ നടത്തി. 83ാം മിനിറ്റിൽ വൂട്ട് വിഗോസ്റ്റിന്റെ കാലിൽ നിന്നായിരുന്നു നെതർലൻഡ്സിന്റെ രണ്ടാം ഗോൾ. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ പോളണ്ടുകാർ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.