ബെർലിൻ: കളംനിറഞ്ഞു കളിച്ച ഡെന്മാർക്കിനെ പൊരുതിനേടിയ ഗോളിൽ തളച്ച് സ്ലൊവേനിയ. യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ മത്സരം 1-1ന് സമനിലയിലായി. ഡെന്മാർക്കിനായി 17ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ ഗോൾ നേടിയപ്പോൾ ഡെന്മാർക്കിന് വേണ്ടി 77ാം മിനിറ്റിൽ എറിക് ജാൻസ ഗോൾ നേടി.
കരുത്തരായ ഡാനിഷ് പടക്ക് മുന്നിൽ ഒട്ടും പിന്നാക്കം പോകാതെ പൊരുതുകയായിരുന്നു സ്ലൊവേനിയ. തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഡെന്മാർക്കിന് 17ാം മിനിറ്റിൽ ഗോൾ പിറന്നു. ഒരു ത്രോ-ഇന്നിനെ ജൊനാസ് വിൻഡ് ബോക്സിനുള്ളിൽ എറിക്സന്റെ കാലുകളിലേക്ക് നൽകി. പന്ത് ഗോൾവലയുടെ മൂലയിലേക്ക് അടിച്ച് ആദ്യ ഗോൾ നേട്ടം. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ സ്ലൊവേനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങൾ ഡാനിഷ് പ്രതിരോധത്തിൽ തട്ടിത്തകർന്നു.
രണ്ടാംപകുതിയിൽ സ്ലൊവേനിയൻ നീക്കങ്ങൾക്ക് കൂടുതൽ ഒത്തിണക്കമുണ്ടായി. നിരന്തരം പന്ത് എതിർ ഗോൾമുഖത്തെത്തി. 77ാം മിനിറ്റിൽ എറിക് ജാൻസയുടെ തകർപ്പൻ ഷോട്ട് എതിർകളിക്കാരന്റെ മേൽതട്ടി ഗോൾവലയിലേക്ക് കയറി. ഇതോടെ സ്ലൊവേനിയ കാത്തിരുന്ന സമനില പിടിച്ചു. അവസാന മിനിറ്റുകളിൽ ഇരുടീമുകളും ഗോളിനായി പൊരുതിയെങ്കിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.