ന്യൂഡൽഹി: സൽമാൻ ഖാനുള്ള വധഭീഷണിയിലൂടെയും ബാബ സിദ്ദീഖി വധത്തിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം. ഉത്തർ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ലയാണ് സീറ്റ് നൽകാമെന്ന് പറഞ്ഞിരിക്കുന്നത്. ലോറൻസ് ബിഷ്ണോയിയുടെ പ്രവർത്തനത്തെ ഭഗത് സിങ്ങിനോടാണ് ഉത്തർ ഭാരതീയ വികാസ് സേന ഉപമിച്ചിരിക്കുന്നത്.
ബിഷ്ണോയി തടവിലുള്ള സബർമതി സെൻട്രൽ ജയിലിലേക്ക് കത്തയച്ചാണ് സീറ്റ് വാഗ്ദാനം. നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നിങ്ങളിൽ ഷഹീദ് ഭഗത് സിങ്ങിനെ ഞങ്ങൾ കാണുന്നു…. -എന്നെല്ലാമാണ് കത്തിലുള്ളത്.
മുംബൈയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാല് സ്ഥാനാർത്ഥികളുടെ പേര് അന്തിമമാക്കിയതായി സുനിൽ ശുക്ല ഒപ്പിട്ട കത്തിൽ പറയുന്നു. ഗുണ്ടാ തലവന് സമ്മതമാണെങ്കിൽ 50 സ്ഥാനാർഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സുനിൽ ശുക്ല പറഞ്ഞു.