പോപ്പ് ഗായകൻ ലിയാം പെയ്ൻ മരിക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ട്. പിങ്ക് കൊക്കൈയ്ൻ എന്ന മാരകലഹരി പെയ്ൻ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അർജന്റീനയിലെ ഹോട്ടൽ ബാൽക്കണിയിൽ നിന്നും വീണാണ് ലിയാം പെയ്ൻ മരിച്ചത്.
മരിക്കുന്ന സമയത്ത് പിങ്ക് കൊക്കൈയ്ൻ എന്ന് അറിയപ്പെടുന്ന കെറ്റാമിൻ, എം.ഡി.എം.എ, മെത്താംഫെറ്റാമൈൻ എന്നിവ ചേരുന്ന മയക്കുമരുന്നുകളുടെ കൊക്ക്ടെയിലാണ് പെയ്ൻ ഉപയോഗിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗിക്കാനായി ഉപയോഗിക്കുന്ന അലുമിനിയം വസ്തുവും പെയ്നിന്റെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പെയ്നിന്റെ റൂമിലെ ടേബിളിൽ വെളുത്ത പൊടിയുടെ സാന്നിധ്യമുണ്ടെന്നും ഇത് മയക്കുമരുന്നാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മയക്കുമരുന്നിനൊപ്പം മദ്യവും പെയ്നിന്റെ റൂമിൽ നിന്നും കണ്ടെത്തിയിരുന്നു. പെയ്നിന് ലഹരി നൽകിയെന്ന് സംശയിക്കുന്ന ഹോട്ടൽ ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിന് പുറത്ത് മരിച്ച നിലയിലാണ് ലിയാം പെയ്നിനെ കണ്ടെത്തിയത്. പിരിച്ചുവിട്ട പോപ്പ് ബാൻഡായ ‘വൺ ഡയറക്ഷ’ന്റെ ഭാഗമായി ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ എന്നിവർക്കൊപ്പമാണ് പെയ്ൻ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. 2010ലെ ‘എക്സ് ഫാക്ടർ മ്യൂസിക് മത്സര ഷോ’യുടെ ബ്രിട്ടീഷ് പതിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ബാൻഡ് ആരംഭിച്ചത്. എന്നാൽ, 2016 ൽ ഗ്രൂപ്പ് പിരിഞ്ഞു. പിന്നീട് അതിന്റെ അംഗങ്ങൾ സോളോ കരിയർ ഉൾപ്പെടെ വ്യത്യസ്ത പ്രോജക്ടുകളിലേക്ക് മാറി.