ന്യൂഡൽഹി: ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. എക്സിലൂടെയാണ് തസ്ലീമയുടെ അഭ്യർഥന. ഇന്ത്യയിൽ തുടരുന്നതിനുള്ള റസിഡന്റ് പെർമിറ്റ് പുതുക്കാത്തതിനെ തുടർന്നാണ് അഭ്യർഥനയുമായി അവർ രംഗത്തെത്തിയത്.
ഈ രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് താൻ ഇന്ത്യയിൽ തുടരുന്നതെന്ന് തസ്ലീമ നസ്റിൻ എക്സിലെ പോസ്റ്റിൽ പറയുന്നു. ഇത് തെന്റ രണ്ടാം വീടാണ്. ഇവിടെ 20 വർഷമായി തുടരുന്നു. എന്നാൽ, ജൂലൈ 22 മുതൽ തന്റെ റസിഡന്റ് പെർമിറ്റ് ആഭ്യന്തര മന്ത്രാലയം നീട്ടിനൽകിയിട്ടില്ല. അതിൽ ആശങ്കയുണ്ട്. ഇവിടെ തുടരാൻ അനുവദിച്ചാൽ താൻ സന്തോഷവതിയായിരിക്കുമെന്നും തസ്ലീമ നസ്റിൻ പോസ്റ്റിൽ പറഞ്ഞു.
1994 മുതൽ അഭയാർഥിയായി കഴിയുകയാണ് തസ്ലീമ നസ്റിൻ. ബംഗ്ലാദേശിൽ നിന്നും ഭീഷണി ഉയർന്നതിനെ തുടർന്നാണ് തസ്ലീമ ഇന്ത്യയിലെത്തിയത്. ഏകദേശം പത്ത് വർഷക്കാലം സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ അവർ അഭയാർഥിയായി കഴിഞ്ഞിട്ടുണ്ട്.
2004ലാണ് നസ്റിൻ കൊൽക്കത്തയിലെത്തിയത്. 2007ൽ അവർ കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറിയിരുന്നു. ഡൽഹിയിൽ മൂന്ന് മാസം താമസിച്ചതിന് ശേഷം 2008ൽ യു.എസിലേക്ക് പോയി. പിന്നീട് ഒമ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.