മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഇന്ത്യ ‘എ’ക്ക് വിജയ തുടക്കം. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന കളിയിൽ പാക്കിസ്താനെ ഏഴ് റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനെ സാധിച്ചൊള്ളു. മൂന്ന് വിക്കറ്റെടുത്ത അൻഷുൽ കമ്പോജന്റെയും രണ്ട് വീതം വിക്കറ്റെടുത്ത നിഷാന്ത് സിന്ധു, റാസിഖ് സലാം എന്നിവരുടെ ബൗളിങ് പ്രകടനമാന് ഇന്ത്യക്ക് വിജയം സാധ്യമാക്കിയത്.
ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ (44), പ്രഭ്സിമ്രാൻ സിങ് (36), അഭിഷേക് ശർമ്മ (35), നെഹാൽ വദേര (25) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ കൗമാര പടക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റന്റെ തീരുമാത്തെ ശരിവെക്കുന്നതായിരുന്നു ഓപണർമാരുടെ പ്രകടനം. വളരെ കരുതലോടെയും ആക്രമിച്ച് കളിച്ച പ്രഭ്സിമ്രാൻ സിങും അഭിഷേക് ശർമ്മയും ഇന്ത്യൻ സ്കോർബോർഡിൽ അർധം ശതകം എഴുതിചേർത്തതിന് ശേഷമായിരുന്നു മടങ്ങിയത്. രണ്ട് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു തിലക് വർമയടെ ഇന്നിങ്സ്. പാക്കിസ്താനുവേണ്ടി സുഫിയാൻ മുഖീം നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പാക് നിരയിൽ അറഫാത്ത് മിൻഹ (41), യാസിർ ഖാൻ (33), ഖാസി അക്രം (27) എന്നിവരും തിളങ്ങി. മത്സരം കാണാനായി ഇന്ത്യയുടേയും പാക്കിസതാന്റെയും ആരാധകർ തടിച്ച് കൂടിയിരുന്നു.
മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഒമാൻ യു.എ.ഇയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു. ഒമാൻ ഉയർത്തിയ 150 റൺസ് അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ എത്തി പിടിക്കുകയായിരുന്നു.ജതീന്ദ്രർ സിങ്ങ് 40 ബാളിൽ (54), ആമിർ കലീം (32), മുഹമ്മദ് നദീം (20) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഒമാന്‍ ഭേദപ്പെട്ട സകോർ സമാനിച്ചത്. യു.എ.ഇ നിരയിൽ വിക്കറ്റ് കീപ്പർ സയ്യിദ് ഹൈദർ അവസാന ഓവറുകളിൽ നടത്തിയ തട്ടുതകർപ്പൻ ബാറ്റിങ്ങാണ് (28 ബാളിൽ 44*) യു.എ.ഇക്ക് വിജയം എളുപ്പമാക്കിയത്. താനിഷ് സൂരി(33), ബാസിൽ ഹമീദ് (19) എന്നിവരും തിളങ്ങി.മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ജവാദുല്ല, മുഹമ്മദ് ഫാറൂഖ് എന്നിവരാണ് ഒമാനെ കുറഞ്ഞ സകോറിൽ പുറത്താക്കാൻ സഹായിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ശ്രീലങ്ക എ ഹോങ്കോങിനെയും വൈകീട്ട് 5.30ന് അഫ്ഗാനിസ്താൻ എ ബംഗ്ലാദേശ് എയെയും നേരിടും