കൊച്ചി: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതി അജ്മൽ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച ശേഷം ആൾക്കൂട്ടം ആക്രമണ സ്വഭാവത്തോടെ എത്തിയത് കണ്ടാണ് കാർ മുന്നോട്ടെടുത്തതെന്നാണ് ഹരജിയിലെ വാദം. ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് വിശദീകരണം തേടി.
ആനൂർക്കാവിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മജിസ്ട്രേറ്റ് കോടതിയും കൊല്ലം സെഷൻസ് കോടതിയും ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സെപ്റ്റംബർ 16 മുതൽ അജ്മൽ ജയിലിലാണ്.
സ്കൂട്ടര്‍യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി അജ്മല്‍ കാര്‍ സ്വയം മുന്നോട്ടെടുത്തതാണെന്നും പിന്‍സീറ്റിലായിരുന്ന താൻ ഒരു തരത്തിലുമുള്ള പ്രേരണയും നല്‍കിയിട്ടില്ലെന്നുമാണ് ശ്രീക്കുട്ടി ജാമ്യം ലഭിക്കാൻ വാദിച്ചിരുന്നത്.