മുംബൈ: എൽഗാർ പരിഷത്ത് കേസിൽ വിചാരണ നടത്തുന്ന പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റാരോപിതർ നിരാഹാര സമരം നടത്തി. സുരേന്ദ്ര ഗാഡ്ലിങ്, സാഗർ ഗോരഖെ, സുധീർ ധവാലെ, രമേഷ് ഗെയ്ചോർ, ഹാനി ബാബു, റോണ വിൽസൺ, മഹേഷ് റൗട്ട് എന്നിവർ നിലവിൽ നവി മുംബൈയിലെ തലോജ ജയിലിലാണ്.
തങ്ങളെ കോടതിയിൽ ഹാജരാക്കുന്നത് പൊലീസ് മനഃപൂർവം തടയുകയാണെന്ന് ആരോപിച്ചാണ് ജയിലിൽ കഴിയുന്നവർ നിരാഹാര സമരം നടത്തിയതെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രതികളെ കൃത്യസമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന് ജയിലിനും നവി മുംബൈ പൊലീസിനും കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് ഗാഡ്ലിങ്ങിനും മറ്റ് 14 പ്രവർത്തകർക്കുമെതിരെ കേസെടുത്തു. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്ന് പൂണെ പൊലീസ് പറയുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി കേസിന്റെ അന്വേഷണം ഏറ്റെടുത്തു.