റാഡൂൺ: ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടയായ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. മുൻ ചീഫ് സെക്രട്ടറി ശത്രുഘ്നൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതി ഏക സിവിൽ കോഡിന്റെ അന്തിമ ചട്ടങ്ങൾ തയാറാക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സമർപ്പിച്ചു. ഈ ചട്ടങ്ങൾക്ക് മന്ത്രിസഭ അനുമതി നൽകിയാൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ന്യൂനപക്ഷങ്ങൾ ഏറെ ആശങ്കയോടെയാണ് ഈ നിയമത്തെ കാണുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബില്ലിന് നിയമസഭ അംഗീകാരം നൽകിയിരുന്നു. കൺകറന്റ് പട്ടികയിലുള്ളതിനാൽ നിയമം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അനുമതിക്ക് സമർപ്പിച്ചു. മാർച്ചിൽ രാഷ്ട്രപതി അംഗീകാരം നൽകി. ഇതിനുശേഷമാണ് ചട്ടങ്ങളുണ്ടാക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചത്. മറ്റ് ബി.ജെ.പി സംസ്ഥാനങ്ങളും ഏക സിവിൽ കോഡിൽ ഉത്തരാഖണ്ഡിനെ പിന്തുടരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്താനും സ്ത്രീകളെ ശാക്തീകരിക്കാനുമാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നതെന്ന് ചട്ടങ്ങളുടെ റിപ്പോർട്ട് സ്വീകരിച്ചശേഷം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.