കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ ഇന്ന് ചോദ്യം ചെയ്തേക്കും. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ജാമ്യ ഹരജിയില്‍ പറഞ്ഞിരുന്നു. ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമേ പി.പി ദിവ്യയുടെ മൊഴിയെടുക്കലിലേക്ക് കടക്കു എന്നാണ് വിവരം.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് മുമ്പാകെയാണ് ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്. യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായിരുന്നെന്നും ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് തന്നെ സംസാരിക്കാൻ ക്ഷണിച്ചത്. അതനുസരിച്ചാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു. സംസാരത്തിനിടെ നടത്തിയത് സദുദ്ദേശപരമായ പരാമർശങ്ങളായിരുന്നു. എ.ഡി.എമ്മിനെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നുവെന്നും ദിവ്യ മുൻകൂർ ജാമ്യഹരജിയിൽ ആരോപിച്ചു.
നവീൻ ബാബുവിനെതിരെ റിട്ട. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കുറ്റ്യാട്ടൂരിലെ കെ. ഗംഗാധരനും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ഗംഗാധാരൻ ഇതു സംബന്ധിച്ച് തന്നോടും പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ഹരജിയിൽ പറയുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ പണം ചെലവായെന്ന് പ്രശാന്തനും പറഞ്ഞു. യാത്രയയപ്പ് ചടങ്ങിൽ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ അവകാശപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു.എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചു.
സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. സംഭവം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നീക്കിയിരുന്നു.