ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് പുറത്താക്കിയ പി. സരിന് മുന്നിൽ വാതിൽ കൊട്ടിയടക്കേണ്ട ഒരു പ്രശ്നവും പാർട്ടിക്ക് മുന്നിലില്ല. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ സരിൻ താൽപര്യപ്പെടുന്നു. ഇതെല്ലാം പരിശോധിച്ച ശേഷം ചർച്ചകളിലൂടെ സ്ഥാനാർഥി നിർണയം നടത്തുമെന്നും പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിലെ ത്രിമൂർത്തികളെപ്പോലെയല്ല സി.പി.എം. പാർട്ടിയിൽ കൃത്യമായ രീതിയിൽ ചർച്ച നടത്തിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലുണ്ട്.