ന്യൂഡൽഹി: തട്ടിപ്പ്, കള്ളപ്പണക്കേസുകളിൽ ദുബൈയിൽ പിടിയിലായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാരിലൊരാളായ സൗരഭ് ചന്ദ്രാകറിനെ ഉടൻ ഇന്ത്യയിലെത്തിക്കും. ഇന്റർപോളിന്റെ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്രമോട്ടറായ രവി ഉപ്പലിനെയും വീട്ടുതടങ്കലിലാക്കിയിരുന്നു.
അനധികൃത വാതുവെപ്പ് ചൂതാട്ട വെബ്സൈറ്റുകൾ വഴി പൊതു ജനങ്ങളിൽനിന്ന് 6000 കോടിയിലധികം രൂപ വഞ്ചിച്ചതായാണ് കണക്കാക്കുന്നത്. ചന്ദ്രാകറിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇതുസംബന്ധിച്ച രേഖകൾ ദുബൈയിലേക്ക് ഉടൻ അയക്കുമെന്നും തുടർന്ന് അവിടത്തെ കോടതിയെ സമീപിക്കുമെന്നും ഇ.ഡി പറഞ്ഞു. മഹാദേവ് ആപ്പിനെതിരെ നിരവധി സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യു.എ.ഇയിലെ ഹെഡ് ഓഫിസിൽ നിന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ് പ്രവർത്തിക്കുന്നതെന്ന് ഇ.ഡി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കമ്പനി പ്രമോട്ടർമാർ ഛത്തിസ്ഗഢിലെ ഭിലായിൽ നിന്നുള്ളവരാണ്. 70:30 ശതമാനം ലാഭാനുപാതത്തിൽ ശാഖ തുറന്നുകൊടുത്താണ് ആപ്പിന്റെ ശൃംഖല പ്രവർത്തിക്കുന്നത്.
വാതുവെപ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ ഹവാല പ്രവർത്തനങ്ങൾ നടക്കുന്നതായും ഇ.ഡി പറയുന്നു. ഛത്തിസ്ഗഢിലെ ദുർഗ് ജില്ലയിലെ ഭില്ലായി പട്ടണത്തിൽ സഹോദരനൊപ്പം ജ്യൂസ് കട നടത്തിയിരുന്ന ചന്ദ്രാകർ 2019ലാണ് ദുബൈയിലേക്ക് പോയത്.