മുംബൈ: മഹാരാഷ്ട്ര മുൻ സഹമന്ത്രിയും അജിത് പക്ഷ എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർകൂടി അറസ്റ്റിൽ. കൊലയാളികൾക്ക് ആയുധങ്ങളും പണവും പ്രാദേശിക സഹായവും നൽകിയ സംഘമാണ് പിടിയിലായത്. നിതിൻ സപ്രെ (32), സമ്പാജി പറധി (44), ചേതൻ പറധി (27), പ്രദീപ് തൊമ്പ്രേ (37), രാംഫുൽ ചന്ദ കനൗജിയ (43) എന്നിവരെയാണ് മഹാരാഷ്ട്രയിലെ കർജത്തിൽനിന്ന് പിടികൂടിയത്. ഇവരെ കോടതി 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബാബ സിദ്ദീഖി കൊലക്കേസിൽ ഒളിവിൽ പോയ ശുഭം ലോങ്കർ, മുഹമ്മദ് സീഷാൻ അഖ്തർ എന്നിവരുമായി നേരിട്ടു ബന്ധമുള്ളവരാണ് ഇവർ. സിദ്ദീഖിയെ വധിക്കാൻ ആദ്യം കരാർ നൽകിയത് ഈ സംഘത്തിനായിരുന്നു. എന്നാൽ, സിദ്ദീഖിയുടെ പ്രശസ്തി കണ്ട് 50 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട് പിന്മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, വെടിയേറ്റ് വീഴുമ്പോൾ ബാബ സിദ്ദീഖിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥൻ ശ്യാം സോനവാനയെ മുംബൈ പൊലീസ് സസ്പെൻഡ് ചെയ്തു. സിദ്ദീഖിയുടെ മകൻ സീഷാൻ സിദ്ദീഖി ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരിഭവം അറിയിച്ചതോടെയാണ് പൊലീസ് സോനവാനയുടെ മൊഴിയെടുത്തത്.