കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10ന് ഇവർ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യംചെയ്യലിന് നേതൃത്വം നൽകുക. ഇരുവരുടെയും വീടുകളിലെത്തി നോട്ടീസ് നൽകി.
ഓംപ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ലഹരി പാർട്ടിയിൽ പങ്കെടുക്കാനാണെത്തിയതെന്ന വിവരവുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യംചെയ്യൽ. ഹോട്ടലിലെ ലഹരിസാന്നിധ്യം ഉറപ്പിക്കുന്നതിന് ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ഉടനെയെത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച ഗുണ്ട സംഘവുമായി ബന്ധമുള്ള മൂന്നുപേരെ ചോദ്യംചെയ്തു. ലഹരി പാർട്ടിയിൽ പങ്കെടുത്ത എല്ലാവർക്കും നോട്ടീസ് നൽകും. ഓംപ്രകാശിന് മുറികൾ എടുത്ത് നൽകിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതി ഒളിവിലാണ്. ഇയാളുടെ മൊബൈൽ സ്വിച്ഓഫ് ചെയ്ത നിലയിലാണ്. അതേസമയം, പ്രയാഗയെ അനാവശ്യ ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാൻ ശ്രമിക്കരുതെന്ന് പിതാവ് പ്രതികരിച്ചു.