ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ആതിഥേയർ ഇറങ്ങുന്നതെങ്കിൽ ബംഗ്ലാദേശ് ഒരു മാറ്റവുമായാണ് എത്തുന്നത്. ഷോരിഫുൽ ഇസ്ലാമിന് പകരം തൻസിം ഹസൻ ഷാകിബ് ടീമിൽ ഇടം പിടിച്ചു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം പിടിക്കുകയായിരുന്നു. ബൗളർമാരിൽ മൂന്നുവിക്കറ്റ് വിക്കറ്റ് വീതം വീഴ്ത്തി അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും തിളങ്ങിയപ്പോൾ 16 പന്തിൽ 39 റൺസുമായി പുറത്താകാതെനിന്ന ഹാർദിക് പാണ്ഡ്യയും 14 പന്തിൽ 29 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവുമാണ് വിജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസൺ ഓപണറായെത്തി 19 പന്തിൽ 29 റൺസ് നേടി പുറത്തായിരുന്നു. ഇന്നും സഞ്ജു ഓപണറുടെ റോളിലാണ് ഇറങ്ങുന്നത്.
ടീം ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.
ബംഗ്ലാദേശ്: പർവേസ് ഹുസൈൻ ഇമോൺ, ലിട്ടൺ ദാസ്, നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൗഹീദ് ഹൃദോയ്, മഹ്മൂദുല്ല, ജേകർ അലി, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, ടസ്കിൻ അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ.