ഹൈദരാബാദ്: സ്റ്റോക്ക് മാർക്കറ്റ് പ്ലാറ്റ്ഫോമായ ഏഞ്ചൽ വണ്ണിൽ നടത്തിയ നിക്ഷേപങ്ങളിലൂടെ ഡിബി സ്റ്റോക്ക് ബ്രോക്കിങ് തട്ടിപ്പ് വൻ തട്ടിപ്പ് നടത്തിയതായി പരാതി. 23,000 നിക്ഷേപകരെ കബളിപ്പിച്ച് 7000 കോടി രൂപയിൽ അധികം തട്ടിയെടുത്തതായാണ് പ്രാഥമിക കണ്ടെത്തൽ. വർഷം തോറും 120 ശതമാനം, ആറു മാസം 54, മൂന്ന് മാസം 27, പ്രതിമാസം എട്ട് എന്നിങ്ങനെ വൻ ലാഭവിഹിതമായിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്.
ഹൈദരാബാദ് സാമ്പത്തിക കുറ്റോന്വേഷണ സംഘം കമ്പനിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. 23000ത്തിൽ അധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതിനിടെ, കമ്പനി ഉടമയും ഡയറക്ടറുമായ ദീപാങ്കർ ബർമാനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മൊണാലിസ ദാസിനെ ഗുവാഹത്തിയിലെ ഖഗുലി പ്രദേശത്ത് നിന്ന് പാൻ ബസാർ പോലീസ് പിടികൂടിയതായി ഡെക്കാൻ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്യുന്നു.
ഗുവാഹത്തി, നൽബാരി, റംഗിയ, ഹൈദരാബാദ്, ബംഗളുരു, മുംബൈ എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ ഡിബി സ്റ്റോക്ക് ബ്രോക്കിങ് കമ്പനിക്ക് ഓഫിസുകളുണ്ട്. ഡയറക്ടർ ബാർമാൻ ഓസ്ട്രേലിയയിലെ നിക്ഷേപകരെയുംവഞ്ചിച്ചതായി ആരോപണമുണ്ട്. ബാർമൻ രാജ്യം വിട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്.
2018ലാണ് ഡിബി സ്റ്റോക്ക് ബ്രോക്കിങ് പ്രവർത്തനം തുടങ്ങിയത്. ഗുവാഹത്തിയിലെ കമ്പനി ഓഫിസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുനടന്നതെന്നാണ് നിഗമനം. ‘ഞങ്ങൾക്ക് ചില സേവന പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ എല്ലാം ഈ വർഷം സെപ്റ്റംബറോടെ പരിഹരിക്കു’മെന്ന് ബാർമാൻ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.