ന്യൂഡൽഹി: നഷ്ടപരിഹാരം കൊടുക്കുന്നത് ശിക്ഷ ഇളവിനുള്ള മാനദണ്ഡമാക്കുന്നത് ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീം കോടതി.
കുറ്റകൃത്യത്തിൽ പരിക്കേൽക്കുകയോ നഷ്ടം സംഭവിക്കുകയോ ചെയ്തയാളുടെ പുനരധിവാസത്തിനായാണ് നഷ്ടപരിഹാരം. അത് കുറ്റാരോപിതന്റെ ശിക്ഷ കുറക്കാനുള്ളതല്ല. കൈനിറയെ കാശുള്ള ക്രിമിനലുകൾക്ക് നീതി വിലക്കുവാങ്ങാനുള്ള അവസരമാണ് മറിച്ചുള്ള രീതി ഉപകരിക്കുക. അത് ക്രിമിനൽ നടപടി ചട്ടങ്ങളുടെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കും കോടതി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥ ഇരകളെ തമസ്കരിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കുന്നതാണ് ക്രിമിനൽ ചട്ടത്തിലെ 357ാം വകുപ്പ്. ഇതു പ്രകാരമാണ് കോടതി ഇരക്ക് നഷ്ടപരിഹാരം വിധിക്കുന്നത്-ബെഞ്ച് തുടർന്നു.