അരൂർ: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനക്കിടെ അന്തർസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം സ്വദേശി ബദർ അലിയാണ് (25) തിങ്കളാഴ്ച അരൂർ പൊലീസിന്റെ പിടിയിലായത്. മൂന്നാമത് തവണയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. കേസെടുത്തശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അരൂർ മുക്കത്ത് വ്യവസായ കേന്ദ്രത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്കൂൾ തുറക്കുന്ന അവസരത്തിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവരെ കണ്ടെത്താൻ ജാഗ്രത പാലിച്ചുപ്രവർത്തിക്കുന്നതിനിടയിൽ നാട്ടുകാർ ഇയാളെ കാണുകയായിരുന്നു. പ്രതിയെ പൊളിഞ്ഞുകിടക്കുന്ന പെരിയാൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിന്റെ കെട്ടിടം വളഞ്ഞ് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഒളിപ്പിച്ച രണ്ടു കിറ്റ് നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ അരൂർ പൊലീസ് പിടിച്ചെടുത്തു.