ന്യൂയോർക്: ട്വന്റി20 ലോകകപ്പ് സമ്മാനത്തുകയിൽ വൻ വർധന വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ആകെ 11.25 ദശലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 93.53 കോടി രൂപ) ഈ ഇനത്തിൽ ചെലവഴിക്കുക. ജേതാക്കൾക്ക് 2.45 ദശലക്ഷം ഡോളറും (ഏകദേശം 20.36 കോടി രൂപ) റണ്ണേഴ്സ് അപ്പിന് 1.28 ദശലക്ഷം ഡോളറും (ഏകദേശം 10.64 കോടി രൂപ) ലഭിക്കും. കഴിഞ്ഞ തവണ 5.6 ദശലക്ഷം ഡോളറായിരുന്നു ആകെ സമ്മാനത്തുക. ജേതാക്കളായ ഇംഗ്ലണ്ട് നേടിയത് 1.6 ദശലക്ഷം ഡോളറും. ഇക്കുറി സെമി ഫൈനലിൽ പുറത്താവുന്ന രണ്ട് ടീമുകൾക്കും 7.88 ലക്ഷം ഡോളറും സൂപ്പർ എട്ടിൽ മടങ്ങുന്ന നാല് കൂട്ടർക്കും 3.83 ലക്ഷം ഡോളറും ഒമ്പത് മുതൽ 12 വരെ സ്ഥാനക്കാർക്ക് 2.48 ലക്ഷം ഡോളറും 13 മുതൽ 20 വരെ സ്ഥാനക്കാർക്ക് 2.25 ലക്ഷം ഡോളറും ലഭിക്കും. സെമിയും ഫൈനലുമല്ലാത്ത ഓരോ കളിയും ജയിക്കുമ്പോഴും 31,154 ഡോളർ വീതവും സമ്മാനിക്കും.